യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തതെന്നാണ് കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. യമൻ സാമൂഹികപ്രവർത്തകൻ സർഹാൻ ഷംസാൻ അൽവിസ്വാബിയും വിവരം സ്ഥിരീകരിച്ചു.
കാന്തപുരത്തിന്റെ നിർദേശപ്രകാരമുണ്ടായ ഇടപെടലിനും യമൻ പണ്ഡിത സംഘത്തോടൊപ്പം അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന ചർച്ചകൾക്കും ശേഷം, നേരത്തെ നീട്ടിവെച്ച വധശിക്ഷ പൂർണമായി റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി തുടർചർച്ചകൾ തുടരുകയാണ്.
ഇതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലോടെ നേരത്തെ താത്കാലികമായി നീട്ടിവെച്ചിരുന്നു