പാനൂർ:
കൂത്തുപറമ്പ് മണ്ഡലത്തിലെ പൊതുമരാമത്ത് – ജൽജീവൻ മിഷൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. രണ്ടു വകുപ്പുകളുടേയും പരസ്പര സഹകരണത്തോടെ പദ്ധതികൾക്ക് വേഗം കൂട്ടണമെന്ന ലക്ഷ്യത്തോടെ കെ.പി.മോഹനൻ എംഎൽഎ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനമായത്.
പുത്തൂർ പോസ്റ്റാഫീസ് – കൈവേലിക്കൽ- നിള്ളങ്ങൽ – മുളിയാത്തോട് റോഡിൽ ജലജീവൻ മിഷൻ പ്രവൃത്തിക്ക് കുഴിയെടുത്ത ഭാഗം ഉടൻ പൂർണതോതിൽ നികത്തി നൽകാനും റോഡ് നവീകരണ പ്രവൃത്തിക്കുള്ള റീടെൻഡർ നടപടി വേഗത്തിലാക്കാനും നോഡൽ ഓഫീസർ കെ.യു.സുജീഷിൻ്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. കുന്നോത്ത്പറമ്പ് , തൃപ്പങ്ങോട്ടർ, പാട്യം മേഖലയിൽ റോഡരികിൽ ജലജീവൻ പദ്ധതിക്കായി കുഴിയെടുത്തത് വാഹനാപകടങ്ങൾക്ക് കാരണമാവുന്ന സാഹചര്യത്തിൽ മഴ മാറിയാലുടൻ അടിയന്തിര അറ്റകുറ്റപ്പണി നടത്താനും യോഗം നിർദ്ദേശിച്ചു.
പാനൂരിലെ അഗ്നി രക്ഷാനിലയത്തിൻ്റെ നിർമ്മാണം ഒക്ടോബറിലും റജിസ്ട്രാഫീസ് കെട്ടിട നിർമാണം നവംബറിലും പൂർത്തിയാക്കും.
പെരിങ്ങളം പിഎച്ച്സിയുടെ പുതിയ കെട്ടിടത്തിൽ മഴവെള്ളം ഇറങ്ങുന്നത് രണ്ടാഴ്ചക്കകം പരിഹരിക്കും.
വടക്കേപൊയിലൂർ – കുഴിക്കൽ- സെൻട്രൽ പൊയിലൂർ റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിക്കുള്ള സാങ്കേതികാനുമതി ലഭ്യമാക്കി ഉടൻ ടെൻഡർ നടപടി സ്വീകരിക്കുമെന്ന് റോഡ്സ് വിഭാഗം അസി.എക്സി. എൻജീനീയർ ഷീലാ ചോരൻ അറിയിച്ചു. തൂവ്വക്കുന്ന്- വിളക്കോട്ടൂർ റോഡ് ടാറിങ്ങ് പ്രവൃത്തിക്ക് ഭരണാനുമതിയായെന്നും കടവത്തൂർ – മുണ്ടത്തോട് റോഡ് നവീകരണ പ്രവൃത്തി മഴ മറിയാലുടൻ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുളിയാത്തോട് പുതിയ പാലം നിർമ്മിക്കാനായി ഇൻവെസ്റ്റിഗേഷൻ നടപടി ആരംഭിച്ചിട്ടുണ്ട്. കൂത്തുപറമ്പിൽ ഫയർസ്റ്റേഷൻ, എഇഒ ഓഫീസ് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ഭരണാനുമതിക്കായി അടങ്കൽ സമർപ്പിച്ചതായി കെട്ടിടവിഭാഗം അസി.എക്സി. എൻജീനീയർ എസ്.ബി.ലജീഷ് കുമാർ അറിയിച്ചു. സാങ്കേതികാനുമതി ലഭ്യമായാലുടൻ കൂത്തുപറമ്പ് ജെൻ്റർ കോംപ്ലക്സ് നിർമ്മാണ പ്രവൃത്തി ആരംഭിക്കാനാവുമെന്നും അറിയിച്ചിട്ടുണ്ട്.
കരിയാട് തുരുത്തി മുക്ക് പാലം പ്രവൃത്തി റീടെണ്ടറിൽ വീണ്ടും അധികതുക രേഖപ്പെടുത്തിയതിനാൽ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് കെആർഎഫ്ബി
അസി.എക്സി. എൻജീനീയർ സി.സുജിത്ത്കുമാർ റിപ്പോർട്ട് ചെയ്തു.
ജലജീവൻ മിഷൻ പദ്ധതിയിൽ കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ 42 ശതമാനവും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ 73 ശതമാനവും മൊകേരി പഞ്ചായത്തിൽ 50 ശതമാനവും പ്രവൃത്തികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മട്ടന്നൂർ പ്രൊജക്ട് എക്സി.എൻജീനിയർ ടി.വി.നൗഫൽ അറിയിച്ചു. കിഫ്ബി പദ്ധതിയുടെ ഭാഗമായി സംയോജിത കുടിവെള്ള പദ്ധതിക്കായി കരിയാട് പ്രഭാവതിക്കുന്നിലും കനകമലയിലും ടാങ്ക് നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയുമായി കരാറായിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. റോഡ് അറ്റകുറ്റപ്പണി വിഭാഗം അസി.എക്സി. എൻജീനീയർ ഡി.ബിന്ധ്യ, ജലവിഭവ വകുപ്പ് മട്ടന്നൂർ അസി.എക്സി. എൻജീനീയർ ഷാൻ്റി ജോസഫ്, തലശ്ശേരി
എഇഇ ജി.ഡി. ജ്യോതികുമാർ, വിവിധ അസി. എൻജീനീയർമാർ, ഓവർസിയർമാർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.