തളിപ്പറമ്പ്: ഇന്ത്യയിലെമ്പാടുമുള്ള സർക്കാർ മാദ്ധ്യമെന്ന നിലയിലും വിശ്വാസ്യതയുള്ള റേഡിയോ നിലയങ്ങൾ എന്ന നിലയിലും ശ്രോതാക്കൾക്കിടയിൽ സ്വീകാര്യതയുള്ള ആകാശവാണിയുടെ ജനപ്രിയ എഫ്.എം ചാനലുകൾ നിർത്തലാക്കിയ പ്രസാർഭാരതിയുടെ നടപടി ഒരേസമയം ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് ശ്രോതാക്കളുടെ സംഘടന കാഞ്ചീരവം കലാവേദി അഭിപ്രായപ്പെട്ടു.
ശ്രോതാക്കളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കാതെയും പ്രാദേശിക നിലയങ്ങൾ തമ്മിൽ ലയിപ്പിച്ചും ഒരു ജനതയുടെ വിനോദോപാധിക്കുമേൽ ഉപരോധമേർപ്പെടുത്തുന്ന നടപടികൾ ഉപേക്ഷിക്കണമെന്നും കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബക്കളത്ത് നടന്ന പരിപാടിയിൽ ആകാശവാണി കണ്ണൂർ നിലയത്തിലെ കാഷ്വൽ അനൗൺസർ രഞ്ജിനി ദേവി മുഖ്യാതിഥിയായി.കലാവേദി ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷനായി.
കാഞ്ചീരവം മാസികയുടെ ഓണപ്പതിപ്പ് , സുഭാഷിതം അവതാരക ആലീസ് തോമസിനു നൽകി കെ.വല്ലി ടീച്ചർ പ്രകാശനം ചെയ്തു.
ആകാശവാണി ശ്രോതാക്കളുടെ ആതുരസേവന സംഘടനയായ ഹെൽപ് ആന്റ് ഹീൽ പ്രതിനിധി തമ്പാൻ കരിവെള്ളൂർ , പ്രഭാകരൻ തെക്കേക്കര,സി.വി ദയാനന്ദൻ,ഗണേഷ്വെള്ളിക്കീൽ,
കുഞ്ഞപ്പൻ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ അമൃത ടി.വി റെഡ് കാർപ്പറ്റ് ഫെയിം ടി.കെശിവനന്ദ,യു.എസ്.എസ് വിജയി കെ. ദേവതീർത്ഥ് എന്നിവരെ അനുമോദിച്ചു.
ജില്ലാ സെക്രട്ടറി രാജൻ ചന്ദ്രോത്ത് സ്വാഗതവും സനീഷ് മംഗലശ്ശേരി നന്ദിയും പറഞ്ഞു.