സിനിമ നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന ഇയാൾ അടുത്തിടെ പല വിവാദങ്ങളിലും പെട്ടിരുന്നു. അടുത്തിടെ മോഹൻലാലിനെതിരെയുള്ള സന്തോഷ് വർക്കിയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോൾ സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിച്ചിരിക്കുകയാണ് നടൻ ബാല.
തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് താരം സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിച്ചത്. സിനിമ നിരൂപണം നടത്താനോ നടനെക്കുറിച്ച് പറയാനോ നിങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ ഒരാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയാൻ അധികാരമില്ലെന്നും ബാല പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മാപ്പ് പറയിച്ചത്.’സാധാരണ സംസാരിക്കുന്ന പോലെയുള്ള രീതി അല്ല. എനിക്ക് മനസിലൊരു വിഷമം ഉണ്ടായിരുന്നു. എന്റെ വീട്ടിലേക്ക് എന്നെ തേടിവന്ന സന്തോഷ് വര്‍ക്കിയുണ്ട്. വിഡിയോ എടുക്കുന്നതിനുമുന്‍പ് ഞങ്ങള്‍ സംസാരിച്ചിരുന്നു. സന്തോഷിന് പറയാനുള്ളത് എന്നോട് തുറന്നുപറഞ്ഞു. ഒരു നടനെക്കുറിച്ച് സംസാരിക്കാം, നടന്റെ സിനിമയെക്കുറിച്ചും സംസാരിക്കാം. എന്നാല്‍ നടന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. ലാലേട്ടനെക്കുറിച്ച് നിങ്ങള്‍ സംസാരിച്ചു. നിങ്ങള്‍ ചെയ്തത് തെറ്റാണോ അല്ലയോ? നിങ്ങളെന്തെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ? ലാലേട്ടന്റെ ഫാന്‍സ് പ്രതികരിക്കും. ഞാനും ലാലേട്ടന്റെ ഫാന്‍ ആണ്. ലാല്‍ സാറിന്റെ ഭാര്യയോടാണ് ആദ്യം മാപ്പ് പറയേണ്ടത്.’- ബാല വിഡിയോയിൽ സന്തോഷ് വർക്കിയോട് പറഞ്ഞു. ഇതോടെ താൻ ചെയ്തത് തെറ്റാണ് എന്ന് സമ്മതിച്ച സന്തോഷ് മോഹൻലാലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും മാപ്പു പറഞ്ഞു. മലയാളത്തിലെ ഒരു നടിയെ സന്തോഷ് വർക്കി ബോഡി ഷെയ്മിങ് നടത്തിയതിനെ വിമർശിച്ചും ബാല രംഗത്തെത്തി.നമ്മുടെ വീട്ടിലെ ആരെയെങ്കിലും കുറിച്ച് സംസാരിച്ചാല്‍ ചുമ്മാതിരിക്കുമോ? അവര്‍ക്ക് ചേട്ടനോ അനിയനോ ഉണ്ടെങ്കില്‍ നിങ്ങളെ വെറുതെ വിടുമോ? അത് തെറ്റാണ്. നിങ്ങള്‍ നല്ല വ്യക്തിയായതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. സിനിമ കണ്ട് അതിലെ നടനെക്കുറിച്ച് എന്തുവേണമെങ്കിലും പറയാം. എന്നാല്‍ നടന്റേയോ നടിയുടേയോ ശരീരഭാഗങ്ങളെക്കുറിച്ചും സ്വകാര്യ ജീവിനതത്തെക്കുറിച്ചോ സംസാരിക്കാന്‍ അധികാരമില്ല. നിങ്ങള്‍ക്ക് മാത്രമല്ല ആര്‍ക്കും അതിനുള്ള അധികാരമില്ല. നിങ്ങള്‍ വൈറലായ ആളല്ലേ, നിങ്ങള്‍ പറയുന്നത് കുട്ടികള്‍ കാണില്ല. നിങ്ങളുടെ അമ്മ കാണില്ലേ? അവര്‍ക്ക് വിഷമമാവില്ലേ?’- ബാല പറഞ്ഞു. തന്റെ തെറ്റുകളെല്ലാം സമ്മതിച്ച സന്തോഷ് വര്‍ക്കി മാപ്പ് പറഞ്ഞു.