മാഹി: ഭാഷക്കും, സാഹിത്യത്തിനും, കായിക രംഗത്തും, സംസ്ക്കാരത്തിനും തലശ്ശേരിയും, മാഹിയും നൽകിയ സംഭാവനകൾ അദ്വീതീയമാണെന്ന് ചരിത്രകാരനും, നാടൻ കലാഗവേഷനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു.
മാഹി പ്രസ്സ് ക്ലബ്ബും, മാഹി മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവുംസംഘടിപ്പിച്ച മാധ്യമ സെമിനാറിൽ പൈതൃക നഗരങ്ങളുടെ നാൾവഴികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദ്യ ചെറുകഥയും, നോവലും, നിഘണ്ടുവും, വർത്തമാന പത്രവുമെല്ലാം പിറവിയെടുത്തതിന്റെ ചരിത്രവും, സർക്കസിന്റേയും, ക്രിക്കറ്റിന്റേയും, കേക്കിന്റേയും മാതൃ നഗരമായി മാറിയ തലശ്ശേരിയുടെ മഹിത പാരമ്പര്യവും, മയ്യഴിയുടെ ഇന്തോ-ഫ്രഞ്ച് സംസ്കൃതിയുമെല്ലാം ഇതൾ വിരിഞ്ഞ സംവാദത്തിൽ, വിദ്യാർത്ഥികളുടെ ഒട്ടേറെ സംശയങ്ങൾക്ക് മാരാർ ഉത്തരമേകി.
ദേവിക ദിനേശ്,. കെ.എം.അഭിനവ്, എ.സാരംഗ്, പി.എം.ജാസ്മിൻ, ഒ.പി. ആദിത്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചാലക്കര പുരുഷു ആമുഖഭാഷണം നടത്തി. ഡോ: ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
ചിത്രവിവരണം: കെ.കെ. മാരാർ പ്രഭാഷണം നടത്തുന്നു.