തിരുവനന്തപുരം :
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ആശ ആരോഗ്യ പ്രവർത്തകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം 25 ന് ചൊവ്വാഴ്ച സംഘടിപ്പിക്കുന്നു. അക്ഷരാർത്ഥത്തിൽ അന്നം മുട്ടിക്കഴിയുന്ന അശരണരായ ആശ ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ നടത്തിവരുന്ന നിലനിൽപ്പിനായുള്ള പോരാട്ടം കേരള മനസ്സാക്ഷിയുടെ ആകമാന പിന്തുണ നേടി മുന്നേറുകയാണ്. ദിവസം 12 മണിക്കൂറിലേറെ പണിയെടുക്കുന്ന ഒരു വിഭാഗം മിനിമം ഡിമാൻഡ് ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരം യഥാർത്ഥത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുവാനുള്ള പോരാട്ടം കൂടിയാണ്.
മനുഷ്യോചിതമായ ജീവിതം സാധ്യമാക്കാൻ ആവശ്യമായ തുക ഓണറേറിയമായി നൽകണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ മിനിമം നൽകണമെന്നും മറ്റും ആവശ്യപ്പെട്ട് അവർ നടത്തുന്ന ജീവൽപ്രധാന സമരം ഡിമാന്റുകൾ അംഗീകരിച്ച് എത്രയും വേഗം ഒത്തുതീർപ്പാക്കുവാൻ
സംസ്ഥാന സർക്കാർ തയ്യാറാകണം. ജനകീയ സമരത്തിന് കേരളത്തിന്റെ പ്രത്യക്ഷ പിന്തുണ നൽകുവാൻ നാമേവരും സമര വേദിയിൽ എത്തിച്ചേരേണ്ടതുണ്ട് എന്ന് ജനകീയ പ്രതിരോധ സമിതി പൊതുസമൂഹത്തെ ഉദ്ബോധിപ്പിച്ചു.
ഫെബ്രുവരി 25ന് കേരളത്തിലെ എല്ലാ ജനകീയ സമര മേഖലകളിൽ നിന്നുമുള്ള സമര നേതാക്കൾ പങ്കെടുക്കുന്ന ഐക്യദാർഢ്യ റാലി തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്.
ഏവരും 25ന് നടക്കുന്ന ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുവാൻ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ അന്നേദിവസം രാവിലെ 10. 30 ന് മുമ്പ് എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.