ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ആം ആദ്മി പാർട്ടിയ്ക്കു വൻ തിരിച്ചടി. മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് 7 എഎപി എം.എൽ.എമാർ പാർട്ടി വിട്ടു. പാർട്ടിയിലും അധ്യക്ഷൻ അരവിന്ദ് കെജരിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി എം.എൽ.എമ്മാരിൽ ചിലർ നേതൃത്വത്തിനു കത്ത് കൈമാറിയാണ് പാർട്ടി വിട്ടത്.
നരേഷ് യാദവ് (മെഹ്റൗലി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൽ ലാൽ (കസ്തൂർബ നഗർ), പവൻ ശർമ (ആർദർശ് നഗർ), ഭാവ്ന ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്‍വാസൻ) എന്നിവരാണ് പാർട്ടിയിൽ നിന്നു 5 ദിവസത്തിനിടെ രാജി വച്ചത്. ഫെബ്രുവരി 5നാണ് ഡൽഹി തെരഞ്ഞെടുപ്പ്.
നരേഷ് യാദവിനെ ഖുർ ആനെ അപമാനിച്ച കേസിൽ പഞ്ചാബ് കോടതി രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. മെഹ്റൗലിയിൽ നരേഷിനു പകരം മഹേന്ദർ ചൗധരിയെയാണ് എഎപി സ്ഥാനാർഥിയായി തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് നരേഷിന്റെ രാജി. സത്യസന്ധ രാഷ്ട്രീയമെന്ന പാർട്ടി നയത്തിനു ഇടിവു വന്നെന്ന് നരേഷ് അയച്ച കത്തിൽ പറയുന്നു.