മയ്യഴി: അരനൂറ്റാണ്ടിലേറെ പഴക്കവും 250 ൽ പരം വിദ്യാർഥികൾ പഠിക്കുന്നതുമായ മാഹി ഗവ. എൽ.പി. സ്കൂൾ മതിയായ സൗകര്യങ്ങളില്ലാത്ത മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റിയ അധികൃതരുടെ നടപടി പിൻവലിച്ച് സ്കൂൾ പൂർവ്വസ്ഥിതിയിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സ്കൂൾ പി.ടി.എ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കകം സ്കൂൾ പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് കോടതി ഉത്തരവിട്ടതെന്ന് രക്ഷിതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്കൂളിൽ നഴ്സിങ്ങ് കോളേജ് തുടങ്ങുന്നതിനാണ് മാഹി ഗവ. എൽ.പി. സ്കൂളിൻ്റെ പ്രവർത്തനം വേണ്ടത്ര സൗകര്യങ്ങളില്ലാത്ത മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നത്. രക്ഷിതാക്കളോട് ചർച്ച ചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്യാതെയാണ് സ്കൂൾ മാറ്റം നടത്തിയത്. സർക്കാർ ഉത്തരവൊന്നുമില്ലാതെയാണ് സ്കൂളിലെ ബെഞ്ചും ഡസ്കും മറ്റും സ്കൂളിൽ നിന്നു മാറ്റിയതായി ഭാരവാഹികൾ പറഞ്ഞു. സ്കൂൾ പി.ടി.എ, വിവിധ സംഘടനകൾ, അധ്യാപക-വിദ്യാർഥി സംഘടനകൾ എന്നിവരുടെ പ്രതിഷേധവും സമരവും അധികൃതർ അവഗണിച്ചു. തുടർന്നാണ് പി.ടി.എ യും അലൂമ് നിയും ചേർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
നഴ്സിങ്ങ് കോളേജിനോ മയ്യഴിയുടെ വികസനത്തിനോ പി.ടി.എ എതിരല്ല. എന്നാൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന അധികൃതരുടെ നടപടികൾ അംഗീകരിക്കാനാവില്ല. സ്കൂൾ അധ്യയനവർഷം അവസാനിക്കാൻ മൂന്ന് മാസത്തോളം മാത്രം ബാക്കി നിൽക്കെയാണ് യാതൊരുത്തരവുമില്ലാതെ കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയത്. അധികൃതരുടെ ഇക്കാര്യത്തിലുള്ള ഒളിച്ചു കളിയിൽ ദുരൂഹതയുണ്ട്. ഈ വിദ്യാലയത്തിന് വേണ്ടി 2014ൽ മാത്രം പി.ടി.എ. ഏഴു ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ വിശദീകരിച്ചു. മയ്യഴിയിലെ പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന നടപടികൾക്കെതിരെ ശക്തമായി ഇടപെടുമെന്ന് ഒ.വി. ജിനോസ് ബഷീർ, സാബിർ കിഴക്കയിൽ, മുഹമ്മദ് ഷൈനിസ്, ഷിബു കാളാണ്ടി, ആയിഷാബി സിദ്ദിഖ്, റിസ്വാന തസ്ലിം എന്നിവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.