കൊച്ചി: ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
എട്ടുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമത്തിലായിരുന്നു. ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1975ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യസിനിമ. അറന്നൂറോളം സിനിമകളില്‍ ചെറുതും വലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.അയാള്‍ കഥയെഴുതകയാണ്, നാടോടിക്കാറ്റ്, അനന്തഭദ്രം, സന്ദേശം, പാണ്ടിപ്പട. കളിക്കളം, പപ്പയുടെ അപ്പൂസ്, നരസിംഹം, വിയറ്റ്നാം കോളനി, കൊച്ചിരാജാവ്, ലേലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ടി.പി മാധവന്, 2015 ഒക്ടോബറിലെ ഹിമാലയൻ യാത്രയ്ക്കിടെ ഹരിദ്വാറിൽവച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.