ടോമിന്‍ ജെ തച്ചങ്കരി ജയിലിലേക്ക്‌; അനധികൃത സ്വത്ത് കേസില്‍ നാലുവര്‍ഷം തടവ്‌

ടോമിന്‍ ജെ തച്ചങ്കരി ജയിലിലേക്ക്‌; അനധികൃത സ്വത്ത് കേസില്‍ നാലുവര്‍ഷം തടവ്‌

കോട്ടയം: ഔദ്യോഗികപദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്. കേസില്‍ 31 ലക്ഷം രുപ പിഴയും ചുമത്തി. കോട്ടയം വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നല്‍കി.

ഹൃദയ ശസ്ത്രക്രിയക്ക്് വിധേയനായ ആളാണെന്നും രണ്ട് ദിവസം മുമ്പ് നെഞ്ച് വേദനയുണ്ടായെന്നും തച്ചങ്കരി പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത തച്ചങ്കരിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജിയിലിലേക്ക് മാറ്റും. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണെന്നും ശിക്ഷാ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു, പിഴയൊടുക്കിയില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. അഴിമിതിക്കേസില്‍ ശിക്ഷിക്കുന്ന ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. 20 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ല്‍ തച്ചങ്കരി ഡിഐജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ആഭ്യന്തരവകുപ്പ് മുന്‍ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡി.ജി.പി., ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു. സര്‍വീസിലിരിേക്ക വീടുകള്‍, ഫ്‌ലാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.