എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്തിന്റെ ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി

എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്തിന്റെ ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: സ്വർണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തൽ. കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി രൂപയാണ് മൂല്യം.

കുട്ടികളെ സ്വർണക്കടത്തിന് ഉപയോഗിക്കുന്നുണ്ടോയെന്നതും ഡിആർഐ അന്വേഷിക്കുന്നുണ്ട്. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയോ ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളെയോ മുൻ യാത്രകളിലും സ്വർണം കടത്താൻ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. സ്വർണക്കടത്ത് സംഘങ്ങളുടെ ശൃംഖലയുമായി കുടുംബത്തിനുള്ള ബന്ധവും അന്വേഷണപരിധിയിലുണ്ട്.

പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ കുടുംബത്തോടൊപ്പമുള്ള കുട്ടികളുടെ സാന്നിധ്യം ഉപയോഗപ്പെടുത്തുന്നതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബാഗേജുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നത് പതിവാണെങ്കിലും, കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കം അസാധാരണമാണ്.

കോഫി മെഷീനിലും സ്വർണം

കരിപ്പൂരിൽ നടന്ന മറ്റൊരു പരിശോധനയിൽ കോഫി മെഷീനിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം ഒരു കിലോ സ്വർണവും ഡിആർഐ പിടികൂടി. ബുധനാഴ്ച പുലർച്ചെ ഗൾഫ് രാജ്യത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.

രണ്ടാമത്തെ കേസിൽ പിടിയിലായ യാത്രക്കാരന്റെ വിവരങ്ങൾ ഡിആർഐ പുറത്തുവിട്ടിട്ടില്ല. സ്വർണം ഒളിപ്പിച്ച രീതിയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിടാതെ സൂക്ഷിക്കുകയാണ്. കേസിലെ ഔദ്യോഗിക അറസ്റ്റ് നടപടികൾ പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.