വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ടൈറ്റസ് കുര്യനാണ് മരിച്ചത്. വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് സമീപമാണ് സംഭവം.

ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് പിണങ്ങി കാറുമായി തിരുവനന്തപുരത്തേക്ക് തിരിച്ചതായിരുന്നു ടൈറ്റസ് കുര്യൻ. വാഹനം വെങ്ങാനൂരിൽ എത്തിയപ്പോൾ പെട്ടെന്ന് കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം വലിയ തീഗോളമായി മാറുകയും ചെയ്തു. കാർ റോഡരികിലേക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനം റിവേഴ്സ് പോയി സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറിയതോടെ തീ ആളിപ്പടർന്നു.

കാറിന്റെ അലാറം വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെയാണ് സമീപവാസികളും അതുവഴി പോയ യാത്രക്കാരും വിവരം ശ്രദ്ധിച്ചത്. നാട്ടുകാരിൽ ചിലർ ബൈക്ക് നിർത്തി കാറിന്റെ പിൻവശത്തെ ഗ്ലാസും ഡോറും തകർത്ത് അകത്തുണ്ടായിരുന്ന ആളെ പുറത്തെത്തിക്കാൻ അതിസാഹസികമായി ശ്രമിച്ചെങ്കിലും കനത്ത തീയും പുകയും കാരണം അടുത്തേക്ക് ചെല്ലാനായില്ല.വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിച്ചാമ്പലായിരുന്നു. ഉള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണ്ണമായി കരിഞ്ഞ നിലയിലായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യന്റേതാണെന്ന് വ്യക്തമായത്. തുടർന്ന് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ രാത്രിയോടെ വീട്ടിൽ നിന്ന് കാറുമായി ഇറങ്ങിയതാണെന്ന വിവരം ലഭിക്കുകയും മരിച്ചത് ടൈറ്റസ് തന്നെയാണെന്ന് പ്രാഥമികമായി സ്ഥിരീകരിക്കുകയുമായിരുന്നു. എം വിൻസെന്റ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കാറിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കും ഫോറൻസിക് പരിശോധനാ ഫലത്തിനും ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.