മാടാക്കര പള്ളിയിലെ പൊലീസ് നടപടി; ഏഴ് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

വടകര മാടാക്കര പള്ളിയില്‍ പൊലീസ് കയറിയ സംഭവത്തില്‍ എസ്എച്ച്ഒ ഉള്‍പ്പടെ ഏഴ് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. ചോമ്പാല എസ് എച്ച് ഒ ഷമീല് പിടിയെ കോഴിക്കോട് റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. പൊലീസുകാരുടെ ഭാഹത്ത് വീഴ്ചയുണ്ടായ സംഭവത്തിലാണ് നടപടി.

പയ്യോളി എസ്എച്ച്ഒ ജയ്‌മോന്‍ പിജെയെ ചോമ്പാല സ്റ്റേഷനിലേക്ക് മാറ്റി. ചോമ്പാല സ്‌റ്റേഷനിലെ ജയദാസന്‍, എംകെ മനോജന്‍, എന്‍വി അനില്‍കുമാര്‍, മനോജ്, പ്രവീണ്‍ കുമാര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്കെതിരെയാണ് നടപടി.

പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികളും മുസ്ലീം സംഘടനകളും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മാടാക്കര പള്ളിയില്‍ ഖത്തീബിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ അബ്ദുറഹ്മാന്‍ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബായി തുടരുന്നത്. ഇദ്ദേഹത്തെ മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ശക്തമായ ആവശ്യം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് കുടുംബം വിഷയത്തില്‍ ഇടപെടുകയും, കഴിഞ്ഞ റമദാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നല്‍കിക്കൊണ്ട് ഒരു താല്‍ക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷവും അദ്ദേഹം തന്നെ ഖത്തീബായി തുടരുന്നതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.