'അർജുൻ ആയങ്കി സിപിഎമ്മുകാരനല്ല; അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ല': തള്ളിപ്പറഞ്ഞ് ഇപി ജയരാജൻ
കണ്ണൂർ: വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാധാരണ സംഭവമാക്കി മാറ്റുകയാണെന്നും, സോഷ്യൽ മീഡിയയിൽ അയാളെ പിന്തുണയ്ക്കുന്നവർ സിപിഎമ്മുകാരാകാൻ ഇടയില്ലെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കർഷക തൊഴിലാളികൾ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇ.പി. ജയരാജൻ. ടിജി മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ മറ്റ് വഴികളില്ലാതെ ചെയ്തതാണെന്നും, അറസ്റ്റ് നടന്നിരുന്നില്ലെങ്കിൽ ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നേനേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർജുൻ ആയങ്കി സോഷ്യൽ മീഡിയയിൽ വരുന്നതിനും വലിയ തോതിൽ ലൈക്കുകൾ നേടുന്നതിനും പിന്നിൽ കൃത്യമായ പദ്ധതിയും ശൃംഖലകളുടെ ഏകോപനവും പ്രവർത്തിക്കുന്നുണ്ടെന്ന് ജയരാജൻ ആരോപിച്ചു. ലക്ഷങ്ങളുടെ കണക്കുകളൊക്കെയാണ് ഇവർ പറയുന്നത്, അതെല്ലാം തികച്ചും തെറ്റായ വിവരങ്ങളാണ്. സിപിഎമ്മിനെ കൃത്യമായി അറിയുന്നവരാണ് മലയാളി സമൂഹം. സോഷ്യൽ മീഡിയ ഇടങ്ങളിൽ ആയങ്കിയെ പിന്തുണയ്ക്കുന്നവരെ സിപിഎം പ്രവർത്തകരായി കണക്കാക്കാനാകില്ല. കേരള പൊലീസ് പവർഫുൾ ആണെന്ന് എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇപി ജയരാജൻ പറഞ്ഞു.