സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ പേരില്‍ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പ്രവാസി യുവാവിന്റെ പരാതി. അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായാണ് ദുബൈയില്‍ ഐടി മാനേജരായ കാസര്‍കോട് സ്വദേശി ഹുസൈനാര്‍ മഹഷാദിന്റെ പരാതി. സംഭവത്തില്‍ മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണര്‍, ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, നോര്‍ക്ക റൂട്‌സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ 19നായിരുന്നു സംഭവം. രാവിലെ ഫുജൈറയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ മഹഷാദിന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. വനിതാ ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരം വസ്ത്രങ്ങള്‍ അഴിപ്പിച്ചു പരിശോധിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ മറ്റ് ജീവനക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തന്നെ പരിഹസിച്ചതായും ഇത് അപമാനമായതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ പതിവ് പരിശോധനയുടെ ഭാഗമാണെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അതിരു കടന്ന കസ്റ്റംസ് പരിശോധനയ്‌ക്കെതിരെ നേരത്തെയും പ്രവാസി യാത്രക്കാരില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.