വൺ,ടൂ,ത്രീ...വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി, ബാങ്ക് എക്കൗണ്ടുകളിൽ ലക്ഷങ്ങൾ..!..
വടകര എംഡിഎംഎ വിൽപന കേസിലെ അന്വേഷണം ശക്തമാകുന്നതിനിടെ ലഹരി സംഘത്തിന് സാമ്പത്തിക സഹായം ചെയ്ത പേരാമ്പ്ര സ്വദേശിനി ഗ്രീഷ്മ അറസ്റ്റിൽ. ഇതോടെ കേസിൽ പിടിയിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി.ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ബന്ധം വ്യക്തമായത്. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പേരാമ്പ്ര ബി.ആർ.സി അധ്യാപികയായ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്.ബി.ആർ.സിക്ക് കീഴിലെ താത്കാലിക അധ്യാപികമാരായ കെ.സി. കീർത്തന, കെ. കാവ്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും സമഗ്ര ശിക്ഷാ അഭിയാന് കീഴിലാണ് ജോലി .
പൊലീസ് നടത്തിയ സാമ്പത്തിക പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയും ഇടപാട് നടന്നിട്ടുണ്ട്. ലഹരി വിൽപനയിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും, നേരത്തെ ഉയർന്ന പരാതികളിൽ നടപടിയെടുക്കാത്തതും ജില്ലാ ഓഫീസ് പരിശോധിക്കും. ജില്ലയിലെ 15 ബി.ആർ.സിക്ക് കീഴിലുള്ള മുഴുവൻ താത്കാലിക അധ്യാപകരെയും കുറിച്ച് വിശദ പരിശോധന നടത്താനും തീരുമാനമായി .