പ്രിയദര്‍ശിനി ബസുകളില്‍ 'സീറോ ടിക്കറ്റ്' തട്ടിപ്പ്: പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി തുക തട്ടുന്നതായി പരാതി

പ്രിയദര്‍ശിനി ബസുകളില്‍ 'സീറോ ടിക്കറ്റ്' തട്ടിപ്പ്: പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി തുക തട്ടുന്നതായി പരാതി

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ 'സീറോ വാല്യൂ ടിക്കറ്റുകള്‍' പുരുഷ യാത്രക്കാര്‍ക്ക് നല്‍കി പണം തട്ടിയെടുക്കുന്നതായി വ്യാപക പരാതി. പുരുഷന്‍മാരില്‍ നിന്ന് യാത്രക്കൂലി പൂര്‍ണമായി ഈടാക്കിയ ശേഷം ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ സൗജന്യ ടിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. യാത്രക്കാര്‍ ടിക്കറ്റിലെ വിവരങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നത് മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്.

പുരുഷന്‍മാര്‍ നല്‍കുന്ന ടിക്കറ്റ് തുക ജീവനക്കാര്‍ സ്വന്തം കീശയിലാക്കുന്നതായാണ് പരാതി. മെഷീനില്‍ രേഖപ്പെടുത്തുന്ന സൗജന്യ ടിക്കറ്റിന്റെ തുക സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട തുകയായി കണക്കാക്കുകയും ചെയ്യും.

ആലുവ - പറവൂര്‍ റൂട്ട് ബസില്‍ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിക്ക് സീറോ വാല്യൂ ടിക്കറ്റാണ് ലഭിച്ചത്. പിന്നീട് ടിക്കറ്റ് ശ്രദ്ധിച്ചപ്പോള്‍ കാര്യം മനസ്സിലാവുകയും കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ സെന്ററില്‍ ഇ-മെയില്‍ വഴി പരാതിപ്പെടുകയുമായിരുന്നു. തിരക്കായതിനാലും കാഴ്ചക്കുറവുള്ളതിനാലുമാണ് ടിക്കറ്റ് മാറിയതെന്ന താല്‍ക്കാലിക കണ്ടക്ടറുടെ വാദം പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞു. ആ സമയത്ത് 34 യാത്രക്കാര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്.

പൊന്നാനി - പാലക്കാട് റൂട്ടില്‍ ഇതരസംസ്ഥാനക്കാരായ എട്ട് പുരുഷ വിനോദസഞ്ചാരികള്‍ക്ക് വനിതകള്‍ക്കുള്ള സൗജന്യ ടിക്കറ്റ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് പരിശോധന നടത്തുകയും കുറ്റക്കാരനായ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എറണാകുളം - ഗുരുവായൂര്‍ റൂട്ടില്‍ സൗജന്യ ടിക്കറ്റ് നല്‍കിയത് ഒരു യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടര്‍ അത് തിരികെ വാങ്ങി പുതിയ ടിക്കറ്റ് നല്‍കി. എന്നാല്‍ സംശയം തോന്നിയ യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടക്ടറുടെ പക്കല്‍ നിന്ന് 135 രൂപ അധികമായി കണ്ടെത്തി.