ജയിലിൽ നിന്ന് സത്യപ്രതിജ്ഞ, ചരിത്രം കുറിച്ച് സു​ഗതൻ; സംസ്ഥാനത്ത് ആദ്യം

ജയിലിൽ നിന്ന് സത്യപ്രതിജ്ഞ, ചരിത്രം കുറിച്ച് സു​ഗതൻ; സംസ്ഥാനത്ത് ആദ്യം

തൃശൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി ബിജെപിയിലെ ആര്‍ സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത്.

വിയ്യൂര്‍ ജയിലിലെ ലൈബ്രറി ഹാളില്‍ മൂന്നു ചെയറുകളാണ് സജ്ജീകരിച്ചിരുന്നത്. മേയര്‍ വി വി രാജേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി, ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള രാജേഷ് കുമാര്‍ എന്നിവരാണ് ഡയസില്‍ ഇരുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലറാണ് സുഗതന്‍. കാപ്പാ കേസില്‍ തടവിലായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സുഗതനുള്ളത്.

ഈ മാസം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാക്കപ്പെടുമായിരുന്നു. ഈ സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി തേടി സുഗതന്‍ കോടതിയെ സമീപിച്ചത്. വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും നെടുമങ്ങാട് കോടതി സുഗതന് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കാപ്പാ കേസുള്ളതിനാല്‍ ജയില്‍ മോചിതനാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ജയിലില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സുഗതന്‍ ഉള്‍പ്പെടെ ബിജെപി ഭരണമുന്നണിക്ക് 101 അംഗങ്ങളാണുള്ളത്. സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയത് ബിജെപിക്ക് ആശ്വാസമാണ്. നേരത്തെ ഹിന്ദു ദൈവങ്ങളുടെയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനാല്‍ സുഗതന്‍ അടക്കമുള്ളവരുടെ കൗണ്‍സിലര്‍ സ്ഥാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.