ഉസ്ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ഉസ്ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഉസ്ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക ഇടപെടലുമായി ദേശീയ വനിതാ കമ്മിഷന്‍. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍, കേരള ഡിജിപി റവാഡ ചന്ദ്രശേഖറിനോട് ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായതായി ആരോപിക്കപ്പെടുന്ന ക്രൂരമായ ആക്രമണത്തിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തിലും കമ്മിഷന്‍ ഗുരുതര ആശങ്ക രേഖപ്പെടുത്തി. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ജൂലൈ മൂന്നിനായിരുന്നു ഉസ്ബെക്കിസ്ഥാനില്‍ ആലപ്പുഴ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ടത്. സഹപാഠിയായ സദറുല്‍ അനം സാവരിയയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി പരിക്കേറ്റ സാവരിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ഇതിന് പിന്നാലെ സദറുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. സാവരിയയുടെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ ഹരിപ്പാട്ടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.