ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി; യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എല്ലായിടത്തും ആക്രമണം, ജാഗ്രത

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി; യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എല്ലായിടത്തും ആക്രമണം, ജാഗ്രത

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി വിതച്ച് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍. യുഎസ് ഇറാന്‍ ധാരണാപത്രം നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇന്നലെ രാവിലെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമാതിര്‍ത്തി കടന്നെത്തി. 69 ദിവസത്തിനു ശേഷം ആദ്യമായാണ് യുഎഇയ്ക്കു നേരെ ആക്രമണം നടക്കുന്നത്. ഖത്തറിലെ അല്‍ ഉദെയ്ദ് യുഎസ് വ്യോമ താവളത്തിനു നേരെയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. യുദ്ധ വിമാനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കേന്ദ്രം ആക്രമിക്കപ്പെട്ടു. കുവൈത്തിന്റെ ആകാശത്തും ഇറാന്‍ ഡ്രോണുകള്‍ എത്തിയതായി സൈന്യം അറിയിച്ചു. ഉച്ചയ്ക്കു ശേഷവും രണ്ടു തവണ വ്യോമാക്രമണമുണ്ടായി. മേഖലയിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. 

ഇന്നലെ 3 തവണയാണ് ബഹ്‌റൈനില്‍ സുരക്ഷാ സൈറന്‍ മുഴങ്ങിയത്. ഹോര്‍മൂസിലെ നിയന്ത്രണം സംബന്ധിച്ചു ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസം ഒമാന്‍ ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഭരണകൂടം. ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കയുടെ യുദ്ധ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനത്തിനു നേരെയും നാവിക സേനയുടെ ബോട്ടുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കുന്ന കേന്ദ്രത്തിനു നേരെയും ആക്രമണം നടത്തിയതായി ഇറാന്‍ ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ രാജ്യങ്ങളുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഈ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു.

ഒമാനെതിരെ നടന്ന ആക്രമണത്തില്‍ ഭരണകൂടം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചെങ്കിലും ഹോര്‍മുസിലെ തെക്കന്‍ സമുദ്ര പാത തുറന്നു കിടക്കുകയാണെന്ന് സംയുക്ത മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.

യുഎഇയില്‍ അതീവ ജാഗ്രത; അവശിഷ്ടങ്ങള്‍ തൊടരുത്

ആക്രമണങ്ങളില്‍ യുഎഇ പ്രതിരോധ മന്ത്രാലയം രാജ്യവ്യാപകമായി ജനങ്ങള്‍ക്ക് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. രാജ്യമുടനീളം കേട്ട വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമപ്രതിരോധ സേനയുടെ മിസൈല്‍ പ്രതിരോധ നടപടികള്‍ മൂലമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആകാശത്തുവെച്ച് തകര്‍ത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ വീണുകിടക്കുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ അവയ്ക്ക് സമീപം പോകാനോ, തൊടാനോ, ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇത്തരം അവശിഷ്ടങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ 999 എന്ന നമ്പറില്‍ വിളിച്ച് അധികൃതരെ വിവരമറിയിക്കണം.