ശരണ്‍ ആദിത്യയെ മോശമായി ചിത്രീകരിച്ചു, മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്; അധ്യാപികയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

ശരണ്‍ ആദിത്യയെ മോശമായി ചിത്രീകരിച്ചു, മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്; അധ്യാപികയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

കണ്ണൂര്‍: പാനൂര്‍ വള്ളങ്ങാട്ടെ അധ്യാപിക ആദിത്യ (28) ജീവനൊടുക്കിയ കേസില്‍ പാനൂര്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ തലശേരി നഗരത്തില്‍ പട്ടാപ്പകല്‍ പരസ്യമായി മര്‍ദിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇയാള്‍ ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആദിത്യ ശ്രമിച്ചതോടെയാണ് മര്‍ദനമേറ്റുവാങ്ങേണ്ടി വന്നത്.

പ്രകോപിതനായ ശരണ്‍ ആദിത്യയെ കുറിച്ചു മോശം സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് വാട്ട്‌സ്ആപ്പിലുടെ അയച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ എട്ടാം തിയതി തലശേരി ബസ്റ്റാന്‍ഡ് പരിസരത്തുവെച്ച് മകളെ ശരണ്‍ മര്‍ദിച്ചിരുന്നുവെന്നാണ് ആദിത്യയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയിലും പറയുന്നത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുടുംബം ആരോപിച്ചിരുന്നു. മര്‍ദനമേറ്റ് ഒരാഴ്ചക്ക് ശേഷമാണ് ആദിത്യയുടെ ആത്മഹത്യാശ്രമം. ഈ ദിവസങ്ങള്‍ക്കിടയില്‍ മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

വിവാഹാലോചന വഴിയാണ് ഇരുവരും പരിചയത്തിലായത്. പത്ത് മാസം മുന്‍പ് ശരണ്‍ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നു. ആദിത്യയുടെ വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാത്തതിനാല്‍ വിവാഹം നടന്നില്ല. പിന്നീട് വീട്ടുകാരറിയാതെ ഇരുവരും സൗഹൃദത്തിലായി. എന്നാല്‍, യുവതിയുടെ മറ്റ് സൗഹൃദങ്ങളില്‍ ശരണിന് സംശയം ഉണ്ടായിരുന്നു. ബന്ധം വേണ്ടെന്ന് വച്ചപ്പോള്‍ ശരണ്‍ ആദിത്യയെ മര്‍ദിച്ചു. ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയുടെ ധര്‍മ്മടത്തെ പാലയാട് ക്യാമ്പസിലെ ഗസ്റ്റ് ലക്ചററായിരുന്ന ആദിത്യ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. അന്നുതന്നെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ആണ്‍സുഹൃത്തിനെതിരെ കേസെടുക്കുകയും ചെയ്തു. പിന്നാലെ ഒളിവില്‍ പോയ ശരണിനെ വീടിന് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മനേക്കര സ്വദേശിയായ പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആദിത്യയുടെ ഫോണില്‍ നിന്നും ശരണിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ആദിത്യയെ ബന്ധുക്കള്‍ രക്ഷപെടുത്താന്‍ ശ്രമിക്കുകയും ചാലയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു ഇവിടെ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

adithya, saran
കേരളത്തിന് ആശ്വാസം;