സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

കൊച്ചി: സിഎംആര്‍ എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസിലെ ഇഡി അന്വേഷണത്തില്‍ സ്റ്റേ ഇല്ല. ഇഡി അന്വേഷണത്തില്‍ സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇഡിക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അടിസ്ഥാനമായ കേസ് ഇല്ലാതെയാണ് ഇഡി സമന്‍സ് അയക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയതെന്ന് സിഎംആര്‍എല്ലിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്ര പറഞ്ഞു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ട കേസായതിനാല്‍ ഇനി വൈകിപ്പിക്കേണ്ടതില്ലെന്നും, ഇന്നു തന്നെ വിശദമായ വാദം കേള്‍ക്കാമെന്നും ഹൈക്കോടതി ഇരു കൂട്ടരെയും അറിയിച്ചു.

ഇന്നു തന്നെ വിശദമായ വാദം കേള്‍ക്കാമെന്ന് രണ്ടു കൂട്ടരും കോടതിയില്‍ സമ്മതിച്ചു. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരായത്. കേസിന്റെ വാദം പൂര്‍ത്തിയാകുന്നതു വരെ ഇഡി അന്വേഷണത്തില്‍ താല്‍ക്കാലിക സ്റ്റേ വേണമെന്ന സിഎംആര്‍എല്ലിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. നിലവിലെ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടുപോകാവുന്നതാണെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവനും, കെ വി ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ഒരു എഫ്‌ഐആര്‍ പോലും ഇടാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, അധികാര പരിധി മറികടന്നുകൊണ്ടാണ് ഇഡി അന്വേഷണം നടത്തുന്നതെന്നും സിഎംആര്‍എല്‍ വാദിച്ചു. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമില്ലെന്നും സിഎംആര്‍എല്‍ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ പിണറായി വിജയന്റെ മകള്‍ ടി വീണയുടെ അക്കൗണ്ട് അടക്കം പ്രധാനപ്പെട്ട 200 ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, ലോക്കര്‍ തുറന്നു പരിശോധിക്കുക അടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കുകയും ചെയ്തിരിക്കുകയാണ്.സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടു പോകാമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും, അന്വേഷണം നിര്‍ത്തിവെക്കാന്‍ അടിയന്തരമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നും, വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ കോടതിയെ അറിയിച്ചു. ചെയ്യാത്ത സേവനത്തിനാണ് വേതനം കൈപ്പറ്റിയതെന്നും, രണ്ടു കോടിയിലേറെ തുക കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.