രണ്ടു വർഷത്തിനുള്ളിൽ കൊട്ടിയൂരിനെ പ്രധാന തീർത്ഥാടനകേന്ദ്രമാക്കി മാറ്റും: ദേവസ്വം മന്ത്രി കെ മുരളീധരൻ

രണ്ടു വർഷത്തിനുള്ളിൽ കൊട്ടിയൂരിനെ പ്രധാന തീർത്ഥാടനകേന്ദ്രമാക്കി മാറ്റും: ദേവസ്വം മന്ത്രി കെ മുരളീധരൻ

പേരാവൂർ: കൊട്ടിയൂർ ക്ഷേത്രത്തിൻ്റെയും പരിസര പ്രദേശങ്ങളുടേയും സമഗ്ര വികസനത്തിനായി  മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും രണ്ടു വർഷത്തിനുള്ളിൽ ശബരിമലയും ഗുരുവായൂരും പോലെ പ്രധാന തീർത്ഥാടന കേന്ദ്രമാക്കി കൊട്ടിയൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
കൊട്ടിയൂർ ദേവസ്വം   ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ഉപയോഗിച്ച്  നിർമിച്ച മന്ദംചേരി നടപ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൊട്ടിയൂർ ഉത്സവത്തിനു മുൻ വർഷങ്ങളിൽ ഉണ്ടായ ഭക്തജന തിരക്ക് പരിഗണിച്ച്  സാധ്യമായ എല്ലാ  സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ  ഏകോപനത്തോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച പാർക്കിംഗ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്  നിർവഹിച്ചു. വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം ആദ്യ പരിഗണന നൽകി കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയ ദേവസ്വം മന്ത്രിയെ മന്ത്രി  സണ്ണി ജോസഫ്  സ്വീകരിച്ചു. ഉത്‌സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം ദേവസ്വം മന്ത്രി അഭ്യർത്ഥിച്ചു.

അക്കര നടപ്പന്തൽ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ കെ വാസു മാസ്റ്റർ നിർവഹിച്ചു.

11.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കൊട്ടിയൂരിൽ ദേവസ്വം ബോർഡിൻ്റെ സഹായത്തോടെ പുരോഗമിക്കുന്നത്.
അക്കരെ കൊട്ടിയൂരിലേക്കെത്തുന്ന തീർത്ഥാടകർക്കായാണ് പഴയ അപകടാസ്ഥയിലായ ഇടുങ്ങിയ നടപ്പാലത്തിനുപകരം പുതിയ നടപ്പാലം നിർമിച്ചത്.
വേൾഡ് വിഷൻ ന്യൂസ്.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി നാരായണൻ നായർ അധ്യക്ഷത വഹിച്ചു.
കൊട്ടിയൂർ ദേവസ്വം എക്‌സിക്യുട്ടിവ് ഡയറക്ടർ കെ ഗോകുൽ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം, മലബാർ ദേവസ്വം ബോർഡ് കമ്മിഷ്ണർ ടി സി ബിജു, മുന്നോക്ക സമുദായ കോർപറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർമാരായ എൻ കെ  ബൈജു, പി എസ് സുരേഷ് കുമാർ, തഹസിൽദാർ രാജേഷ് ഖന്ന, വിവിധ രാഷ്‌ട്രീയ കക്ഷി, സാമുദായിക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.