വിദേശയാത്രകൾക്ക് പ്രത്യേക നികുതിയില്ല; വാർത്തകൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വിദേശയാത്രകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളോ പുതിയ നികുതികളോ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ പ്രചരിച്ച മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മാധ്യമ റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം. മാധ്യമ വാർത്തകൾ പ്രധാനമന്ത്രി തന്നെ നേരിട്ട് നിഷേധിക്കുന്നത് അപൂർവ്വ സംഭവമാണ്.
പ്രധാനമന്ത്രിയുടെ വാക്കുകൾ:
"ഈ വാർത്ത തികച്ചും വ്യാജമാണ്. ഇതിൽ ഒട്ടും സത്യമില്ല. വിദേശയാത്രകൾക്ക് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ജനങ്ങളുടെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്', 'ഈസ് ഓഫ് ലിവിങ്' എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമായി തുടരും.
ഉന്നതതലങ്ങളിൽ വിദേശയാത്രകൾക്ക് സെസ്സോ സർചാർജ്ജോ ഏർപ്പെടുത്താൻ ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു മാധ്യമ റിപ്പോർട്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത സാമ്പത്തിക മുൻകരുതലുകളിലേക്ക് കടക്കുന്നതിനിടെയാണ് ഈ വാർത്ത പുറത്തുവന്നത്. ഇതോടെയാണ് അനാവശ്യ ആശങ്കകൾക്ക് വിരാമമിട്ട് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്.
നിയന്ത്രണങ്ങൾ സ്വയം പ്രഖ്യാപിതം മാത്രം
കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കൽ നടപടികൾ പാലിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഒരു വർഷത്തേക്ക് വിദേശയാത്രകൾ പരമാവധി ഒഴിവാക്കുക, ഇന്ധന ഉപഭോഗം കുറയ്ക്കുക, വർക്ക് ഫ്രം ഹോം രീതികൾ പ്രോത്സാഹിപ്പിക്കുക, പൊതുഗതാഗതവും കാർ പൂളിംഗും ഉപയോഗിക്കുക, സ്വർണ്ണ വിനിയോഗം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനായി പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കാനും, രാസവളങ്ങൾക്ക് വേണ്ടി രാജ്യം വൻതോതിൽ വിദേശനാണ്യം ചെലവഴിക്കുന്നതിനാൽ പ്രകൃതിദത്ത കൃഷി രീതികളിലേക്ക് മാറാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനങ്ങൾക്ക് പിന്നാലെയാണ് വിദേശയാത്രകൾക്ക് സർക്കാർ നികുതി ചുമത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇത് കേവലം ജനങ്ങൾ സ്വയം പാലിക്കേണ്ട മുൻകരുതലുകൾ മാത്രമാണെന്നും നിയമപരമായ നിയന്ത്രണങ്ങളല്ലെന്നും പ്രധാനമന്ത്രിയുടെ വിശദീകരണത്തോടെ വ്യക്തമായി.