കെപിസിസി അധ്യക്ഷ പദവിക്കായും ചരടുവലി; ഖാര്‍ഗെയെ കണ്ട് കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി അധ്യക്ഷ പദവിക്കായും ചരടുവലി; ഖാര്‍ഗെയെ കണ്ട് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കു പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയും കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.

മുതിര്‍ന്ന നേതാവായ തനിക്ക് കെപിസിസി അധ്യക്ഷസ്ഥാനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പലതവണ മാറ്റിനിര്‍ത്തപ്പെടുകയാണ് ഉണ്ടായത്. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അര്‍ഹമായ പദവി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.

നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായതോടെയാണ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ചരടുവലികള്‍ മുറുകിയത്. കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമാണ് ബെന്നി ബെഹനാന്‍.പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയുടെ പേര് സണ്ണി ജോസഫിനൊപ്പം നേരത്തെയും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ബെന്നിയുടേയും ആന്റോയുടേയും പേര് ഉയര്‍ത്തുന്നത്. ദലിത് പ്രാതിനിധ്യമാണ് കൊടിക്കുന്നില്‍ സുരേഷ് ഉന്നയിക്കുന്നത്. യുവനേതാക്കളായ റോജി എം ജോണ്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.