ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. നിലവിലെ സാഹചര്യത്തില്‍ കൃത്യസമയത്ത് പരീക്ഷ നടത്താന്‍ കഴിയില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. പരീക്ഷയ്ക്ക് പകരം മറ്റ് സംവിധാനങ്ങള്‍ കൊണ്ടുവരും. പ്ലസ് ടുവിന് ഒന്നാം വര്‍ഷത്തിലെ അന്തിമഫലം മാനദണ്ഡമാക്കി പകരം സംവിധാനം ഒരുക്കാനാണ് തീരുമാനം. ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡം അനുസരിച്ച് ബോണസ് മാര്‍ക്ക് കൂടി നല്‍കിയാകും എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുക. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. ഈ മാര്‍ക്കുകള്‍ പരിഗണിച്ച് സര്‍ട്ടിഫിക്കറ്റും നല്‍കും. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.