നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി'; മൊണാലിസയുടെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി'; മൊണാലിസയുടെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിഷയത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരുവനന്തപുരത്ത് മൊണാലിസയുടെ വിവാഹത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കെ മുരളീധരന്‍ പരിഹസിച്ചു. നാലുവോട്ടിന് വേണ്ടി ഇത്തരം എടുത്തുചാട്ടം പാടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എടുത്തുചാടിയതാകാമെന്നും മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടിന് യുഡിഎഫ് വിജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. താന്‍ തുടക്കത്തില്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും ആയി മാറിയിട്ടുണ്ട്. അതില്‍ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.'ബിജെപി അപ്രസക്തം എന്നൊന്നും ഞാന്‍ പറയുന്നില്ല. അവരുടെ ശക്തമായ സാന്നിദ്ധ്യം അവസാന റൗണ്ടില്‍ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അവരുടെ ബൂത്തുകളൊക്കെ സജീവമായിരുന്നു. മത്സരത്തിന്റെ പ്രതീതി വെച്ചു നോക്കുമ്പോള്‍ യുഡിഎഫ് -എല്‍ഡിഎഫിനാണ് സാധ്യത. യുഡിഎഫ് നൂറ് സീറ്റുകളില്‍ ജയിക്കും. ആളുകളുടെ മനോഭാവമാണ് ഏറ്റവും വലിയ ഉദാഹരണം. മാറ്റത്തിന് വേണ്ടിയുള്ള ആഗ്രഹം അവരില്‍ പ്രകടമാണ്. എസ്‌ഐആറിന് മുന്‍പ് തലസ്ഥാന നഗരിയില്‍ ഞാന്‍ ഇത്രയും വലിയ ക്യൂ കണ്ടിട്ടില്ല. 2011ല്‍ മത്സരിക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കുറവ് വോട്ടിങ് ശതമാനം അവിടെയായിരുന്നു. അന്ന് 70ലേക്ക് എത്തിയിട്ടില്ല. 65 ആയിരുന്നു. എസ്‌ഐആറിന് ശേഷം പോളിങ് ശതമാനം കൂടി.'- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.