സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു
ന്യൂമാഹി: ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യു കെ സലിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരല്ലെന്ന് കോടതി. കേസിലെ ആറ് പ്രതികളെയും തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടു. കെവി ലത്തീഫ്, ഇപി അബ്ദുള്ള, സക്കീര്‍ ഹുസ്സൈന്‍, പി നാസര്‍, ഷാബില്‍, മുഹമ്മദ് ഹിഷാം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2008 ജൂലൈ 23 ന് രാത്രി 8.30ഓടെയാണ് ഉസ്സന്‍മെട്ടയിലെ സലിം കുത്തേറ്റ് മരിച്ചത്. ഡിവൈഎഫ്‌ഐ പോസ്റ്ററിന് മുകളില്‍ എന്‍ഡിഎഫിന്റെ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കേസ്.
കണ്ണൂരിലെ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദമായിരുന്നു യു കെ സലിം വധക്കേസ്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ച് കൊല്ലപ്പെട്ട യുകെ സലിമിന്റെ പിതാവ് തന്നെ രംഗത്തെത്തിയിരുന്നു. 2006 ലെ ഫസല്‍ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പിതാവ് തന്നെയാണ് കോടതിയില്‍ മൊഴി നല്‍കിയത്. സലിം മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തായിരുന്ന റഹീസും ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇത് അപകട മരണമല്ലെന്നും ഫസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ റഹീസിനും അറിയാമായിരുന്നുവെന്നും അതിനാല്‍ റഹീസിനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് മൊഴി നല്‍കിയത്. ഫസല്‍ കേസിലെ വിവരങ്ങള്‍ സലിം പുറത്ത് പറയുമോയെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.
അക്കാലത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഈ ആരോപണം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം വി ജയരാജന്‍ ഉൾപ്പെടെ തള്ളിയിരുന്നു. കൊല നടന്ന സമയത്ത് പിതാവിന്റെ മൊഴിയില്‍ ഈക്കാര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണം.