നിരോധിത പ്രിൻ്റ് ഉൽപ്പണങ്ങൾ പിടിച്ചെടുത്തു
കോഴിക്കോട് :
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻകിട പ്രിന്റിംഗ് മെറ്റീരിയൽ വിതരണശാലകളിൽ പരിശോധനകൾ ഊർജിതമാക്കി. ജില്ലയിലെ പ്രധാന വിതരണ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എൻഫോസ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനകളിൽ 1100 മീറ്റർ നിരോധിത പ്രിന്റിംഗ് ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പോളിസ്റ്റർ മിക്സഡ് തുണി ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തതിൽ ബഹു ഭൂരിഭാഗവും. പ്രിന്റിംഗ് സ്ഥാപനങ്ങളിൽ തുടർച്ചയായി നോട്ടീസ് നൽകുകയും നിരവധി മീറ്റിങ്ങുകൾ വിളിച്ചുചേർത്ത് നിരോധനം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ കൈമാറുകയും ചെയ്തിട്ടും, വീണ്ടും നിരോധിത ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ കഴിഞ്ഞ മാസം വൻകിട പ്രിന്റിംഗ് പ്രസ്സുകളിൽ പരിശോധന നടത്തിയിരിന്നു. ജില്ലയിൽ ആകെ നിരോധിത ഉൽപ്പന്നങ്ങൾ കൊണ്ടുള്ള ബോർഡുകൾ കൂടുതലായി കണ്ടതിനെ തുടർന്നാണ് പ്രിന്റിംഗ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപങ്ങളുടെ സംഭരണകേന്ദ്രങ്ങളിൽ പരിശോധന നടത്തി, നിരോധിത പ്രിന്റിംഗ് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്ഥാപങ്ങൾക്ക് എതിരെ നടപടികൾ സ്വീകരിക്കുന്നതാണ്. തുടർ ദിവസങ്ങളിൽ പരിശോധനകൾ ഊർജിതമാക്കുമെന്നതാണ്. പോളി എത്തിലിൻ, 100% കോട്ടൺ തുണി എന്നിവ മാത്രമേ പ്രിന്റിങ്ങിനായി ഉപയോഗിക്കുവാൻ അനുമതി നൽകിയിട്ടുള്ളത് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കിഴിലുള്ള ഐ.വി.ഒ സ്ക്വാഡ്, ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ. ടി ഷാഹുൽ ഹമീദ്, കൊടുവള്ളി ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ റൈഷ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സരിത്ത്, കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ പി.പി സുജിത്ത്, ടി പി പ്രകാശൻ എന്നിവർ നേതൃത്വം നൽകി.