എക്‌സൈസ് തീരുവ കുറച്ചു; പെട്രോളിന്റെയും ഡീസലിന്റേയും വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം

എക്‌സൈസ് തീരുവ കുറച്ചു; പെട്രോളിന്റെയും ഡീസലിന്റേയും വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത് തടയാന്‍ നിര്‍ണായക നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചു. പെട്രോളിന് നികുതി 10 രൂപയാണ് കുറച്ചത്.

ഇതോടെ പെട്രോള്‍ തീരുവ 13 ആയിരുന്നത് മൂന്നായി കുറഞ്ഞു. ഡീസല്‍ അധിക തീരുവ 10 ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി. ഇതോടെ ഡീസല്‍ തീരുവ പൂജ്യമായി. പെട്രോള്‍-ഡീസല്‍ ചില്ലറ വില വര്‍ധിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. തീരുവ കുറച്ചെങ്കിലും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാകില്ല.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ബെന്റ് ക്രൂഡിന് വില ബാരലിന് 100 ഡോളറിന് മുകളിലാണ് നില്‍ക്കുന്നത്. ഇത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടിയ വിലയ്ക്ക് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് തുടരാനാകില്ലെന്ന് എണ്ണക്കമ്പനികള്‍ സൂചിപ്പിച്ചിരുന്നു. ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ നയാര എനര്‍ജി കഴിഞ്ഞദിവസം നയാര പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ മറ്റ് എണ്ണകമ്പനികളും ഇന്ധന വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.