വിജയം കണ്ട് ജനകീയ ഗ്രാമസംരക്ഷണ സമിതിയുടെ പോരാട്ടം ; പൂക്കോത്തെ ഒമാസ് റസ്റ്റോറന്റ് അടച്ചുപൂട്ടാൻ പാനൂർ നഗരസഭ ഉത്തരവ്

വിജയം കണ്ട് ജനകീയ ഗ്രാമസംരക്ഷണ സമിതിയുടെ പോരാട്ടം ; പൂക്കോത്തെ ഒമാസ് റസ്റ്റോറന്റ് അടച്ചുപൂട്ടാൻ പാനൂർ  നഗരസഭ ഉത്തരവ്
പാനൂർ :

മലിനജല പ്രശ്നമുണ്ടായി പരാതി വന്നതിനെ തുടർന്ന് പാനൂർ പൂക്കോത്തെ ഒമാസ് ഹോട്ടൽ അടച്ചിടാൻ ഉത്തരവായി. ശാസ്ത്രീയമല്ലാത്ത മാലിന ജല സംസ്ക്കരണത്തെ തുടർന്ന് ജലസ്രോതസുകൾ മലിനമാക്കപ്പെടുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടത്. എരഞ്ഞികുളങ്ങര എൽപി സ്കൂൾ പി.ടി.എ, മാനേജർ, ജനകീയ ഗ്രാമ സംരക്ഷണ സമിതി എന്നിവർ നൽകിയ പരാതിയെ തുടർന്ന് പ്രദേശത്തെ കുടിവെള്ളം പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇ - കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ളതിനാൽ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന റിപ്പോർട്ടാണ് വന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് മാർച്ച് 10 ന് നൽകിയ പ്രതികൂല റിപ്പോർട്ട് കൂടിയായതോടെ ഒമാസിന് താഴു വീഴുകയായിരുന്നു. ഹൈക്കോടതി മാർച്ച് 26 ന് പുറപ്പെടുവിച്ച വിധിന്യായ പ്രകാരം കേരള മുനിസിപ്പാലിറ്റി ആക്ട് 447, 492, 532, '545 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഒമാസ് ഹോട്ടലിന്റെ ലൈസൻസ് നഗരസഭാ സെക്രട്ടറി കെ.ആർ മനോജ് കുമാർ റദ്ദാക്കിയത്. കുടിവെള്ളസ്രോതസ്സുകൾ മലിനമാക്കപ്പെട്ടതോടെ സഹികെട്ടാണ് ജനകീയ ഗ്രാമ സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹോട്ടലിന് മുന്നിലും, പാനൂർ നഗരസഭക്ക് മുന്നിലും പ്രതിഷേധ ധർണയുമായി നാട്ടുകാരെത്തിയിരുന്നു.