മോദിയുടെ ഒറ്റ ഫോണ്‍കോള്‍ മതി, യുദ്ധം തീരുമെന്ന് യുഎഇ അംബാസഡര്‍

മോദിയുടെ ഒറ്റ ഫോണ്‍കോള്‍ മതി, യുദ്ധം തീരുമെന്ന് യുഎഇ അംബാസഡര്‍

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഹുസൈന്‍ ഹസന്‍ മിര്‍സ.

അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഹുസൈന്‍ ഹസന്‍ മിര്‍സ. ഇതില്‍ ഏതെങ്കിലും ഒരു പക്ഷത്ത് ചേരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും യുഎഇയുടെ മണ്ണ് മറ്റൊരു രാജ്യത്തെ ആക്രമിക്കാനുള്ള താവളമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മിര്‍സ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി നരേന്ദ്ര മോദി നടത്തുന്ന ഒരു ഫോണ്‍ സംഭാഷണം കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും. ഗള്‍ഫ് നേതാക്കള്‍ക്കിടയിലും പൊതുസമൂഹത്തിലും മോദിക്കുള്ള വലിയ സ്വാധീനവും വിശ്വാസ്യതയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍, ഇസ്രയേല്‍ എന്നീ രണ്ട് രാജ്യങ്ങളുമായും മോദിക്കുള്ള അടുത്ത ബന്ധം ഈ സമാധാന ശ്രമങ്ങള്‍ക്ക് കരുത്തേകുമെന്നാണ് യുഎഇ സ്ഥാനപതി പറയുന്നത്.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി ചുമതലയേറ്റെങ്കിലും മേഖലയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. മധ്യ ഇറാനിലും ബെയ്‌റൂത്തിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 1,332 പൗരന്മാര്‍ ഇതിനോടകം കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.