പാചകവാതക ക്ഷാമം നേരിടാന്‍ കേന്ദ്രം, എല്‍പിജി ഉത്പാദനം കൂട്ടാന്‍ നിര്‍ദേശം

പാചകവാതക ക്ഷാമം നേരിടാന്‍ കേന്ദ്രം, എല്‍പിജി ഉത്പാദനം കൂട്ടാന്‍ നിര്‍ദേശം

ഇന്ധന വിതരണത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിമറികടക്കാന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ധന വിതരണത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിമറികടക്കാന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പാചക ഇന്ധനത്തിന്റെ ക്ഷാമം തടയാനാണ് അടിയന്തര ഇടപെടല്‍. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എല്‍പിജി) ഉത്പാദനം പരമാവധിയാക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 1955 ലെ അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ നിര്‍ദേശം.എണ്ണക്കമ്പനികളുടെ പക്കലുള്ള അധിക എല്‍പിഡി പൊതുമേഖലയ്ക്ക് മാത്രം നല്‍കണമെന്നുള്‍പ്പെടെയാണ് നിര്‍ദേശം. എല്‍പിജി, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ പൊതുമേഖലയിലെ എണ്ണകമ്പനികള്‍ക്ക് നല്‍കണം. ഇവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാ എണ്ണ ശുദ്ധീകരണ കമ്പനികളും തങ്ങളുടെ കൈവശമുള്ള പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ എല്‍പിജി ഉല്‍പാദനത്തിനായി പരമാവധി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം.

ലോകത്തിലെ രണ്ടാമത്തെ വലിയ എല്‍പിജി ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 33.15 ദശലക്ഷം മെട്രിക് ടണ്‍ പാചക വാതകമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യത്തെ എല്‍പിജി ഉപഭോഗത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതിയാണ്. ഇതില്‍ 85 മുതല്‍ 90 ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ് എത്തിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക വിലയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.