ചീമേനി മുണ്ട്യ കളിയാട്ട മഹോത്സവം മേയ് 5 മുതല്‍ 15 വരെ

ചീമേനി മുണ്ട്യ കളിയാട്ട മഹോത്സവം മേയ് 5 മുതല്‍ 15 വരെ

പയ്യന്നൂര്‍: ഉത്തരകേരളത്തിലെ ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധിയുള്ള ക്ഷേത്രം, ചീമേനി ശ്രീ വിഷ്നുമൂർത്തി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം മേയ് അഞ്ച് മുതല്‍ പതിനഞ്ച് വരെ നടക്കും.

ഏകദേശം 200 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണ് ‘ചീമേനി മുണ്ട്യ‘ എന്ന പേരിൽ അറിയപ്പെടുന്ന ചീമേനി വിഷ്നുമൂർത്തി ക്ഷേത്രം. യാദവ സമ്പ്രദായം പിന്തുടരുന്ന ഏക മുണ്ട്യക്കാവാണ് ചീമേനിയിലേത്. വിഷഹാരി കൂടിയായ ശ്രീവിഷ്ണുമൂർത്തിയും ശ്രീ രക്തചാമുണ്ഡേശ്വരിയുമാണ് ഇവിടുത്തെ പ്രധാന ആരാധന മൂർത്തികൾ. വിഗ്രഹ പ്രതിഷ്ഠയില്ലാത്ത അപൂർവ്വം തെയ്യക്ഷേത്രങ്ങളിലൊന്നാണ് ഇത്. വിഷഹാരിയായ ശ്രീ വിഷ്ണുമൂർത്തിയെക്കണ്ട് സങ്കടമുണർത്തിച്ച് അനുഗ്രഹമെറ്റുവാങ്ങാൻ മംഗലാപുരം, കുടക്,കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നും നിരവധി ഭക്തജനങ്ങൾ ഇവിടെക്ക് കളിയാട്ടക്കാലത്ത്  എത്തിചേരുന്നു. നീലേശ്വരം രാജാവിന്റെ കല്പനയാൽ പാരമ്പര്യമായി പൊതാവൂരിലെ കിഴക്കേപ്പുറത്ത് അള്ളോടൻ ആചാരക്കാരാണ് ഇവിടുത്തെ കോലധാരികൾ. ഭജനമിരിക്കൽ എന്ന പ്രത്യേക ചടങ്ങ് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് ചീമേനി മുണ്ട്യ. ശാരീരികവും മാനസികവുമായ സൗഖ്യത്തിനും ത്വക്ക് രോഗങ്ങൾക്കുള്ള പ്രതിവിധിയായും, വിഷബാധയ്ക്കുള്ള ആശ്വാസത്തിനും സന്താനലബ്ധിക്കും മറ്റ് ഉദ്ദിഷ്ടകാര്യങ്ങളുടെ പ്രാപ്തിക്കുമായും  ക്ഷേത്രത്തിൽ തന്നെ താമസിക്കുന്ന ആചാരമാണിത്.3,5,7 ദിവസങ്ങളായാണ് ഭജനമിരിക്കുന്നത്. അവസാനദിവസം അടിയന്തിര സമയത്ത് ക്ഷേത്രനടയിൽ നിന്നും മഞ്ഞൾ പ്രസാദം ഇളനീരിൽ ചേർത്ത് കഴിക്കുന്ന കട്ടിയിറക്കലോടെ ഭജനം അവസാനിക്കുന്നു.