വടകരയിൽ പോരാട്ടം കടുക്കും: കെ.കെ.രമയും എം. കെ. ഭാസ്കരനും നേർക്കുനേർ.. അഡ്വ:ദിലീപ് NDA സ്ഥാനാർത്ഥി

വടകരയിൽ പോരാട്ടം കടുക്കും: കെ.കെ.രമയും എം. കെ. ഭാസ്കരനും നേർക്കുനേർ.. അഡ്വ:ദിലീപ് NDA സ്ഥാനാർത്ഥി
ഓരോ തിരഞ്ഞെടുപ്പിലും കേരളം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് വടകര. വലിയ രാഷ്ട്രീയ പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങൾക്കും സാക്ഷിയായ ഭൂമി. സമീപകാലത്ത് ആർഎംപിഐ യുടെ രൂപീകരണത്തോടെ വടകരയുടെ രാഷ്ട്രീയ ചിത്രം ആകെ മാറിമറിഞ്ഞു. ഏപ്രിൽ 9ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വടകര എപ്രകാരം ചിന്തിക്കും എന്നതും ഏറെ നിർണായകമാണ്. പ്രധാന മുന്നണികൾ എല്ലാം തന്നെ അവരുടെ സ്ഥാനാർത്ഥികളെയും വടകരയിലേക്ക് നിർണയിച്ചു കഴിഞ്ഞു.


യുഡിഎഫിന്റെ പിന്തുണയോടെ രണ്ടാം ഊഴത്തിന് ഒരുങ്ങുകയാണ് നിലവിലെ എംഎൽഎയും ആർഎംപിഐ നേതാവുമായ കെ കെ രമ. ഇടതുമുന്നണിക്ക് വേണ്ടി ജനതാദൾ വിഭാഗത്തിലെ ആർജെഡി ആണ് മത്സരത്തിന് ഇറങ്ങുന്നത്. ആർജെഡിയുടെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരനാണ് മത്സരിക്കുക. എൻഡിഎക്ക് വേണ്ടി ജനവിധി തേടുന്നത് അഡ്വക്കറ്റ് ദിലീപ് ആണ്. കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചേറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട ഈ മണ്ഡലം ദീർഘകാലം സോഷ്യലിസ്റ്റ് പാർട്ടികളുടെയും ജനതാദൾ വിഭാഗങ്ങളുടെയും അടിയുറച്ച കോട്ടയായിരുന്നു.


പിന്നീട് ടിപി ചന്ദ്രശേഖരന്റെ വിയോഗത്തോടെയാണ് ആർഎംപിഐ വടകരയിൽ രൂപീകൃതമാകുന്നത്. കഴിഞ്ഞ തവണ എട്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തോയാണ് മണ്ഡലത്തിൽ കെകെ രമ വിജയിച്ചത്. ഇത്തവണ അതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ ആകും എന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
എൽ.ഡി.എഫും മണ്ഡലം തിരിച്ചു പിടിക്കാൻ പറ്റിയേക്കുമെന്ന പ്രതീക്ഷയിലാണ്.


യുഡിഎഫ് വടകരയിൽ ആർഎംപിഐ നെ പിന്തുണയ്ക്കുന്നത് പോലെ മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ ആർ എം പി ഐ പിന്തുണയ്ക്കും. അത്തരത്തിൽ കെ. കെ. രമ രണ്ടാമൂഴത്തിലും വടകരയിൽ ജയിച്ചു കയറുമോ അതോ എൽ.ഡി.എഫ് വടകര കൈപ്പിടിയിലാക്കുമോ എന്നാണ് രാഷ്ട്രീയ കേരളം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. നിർണ്ണായക ശക്തിയാവാൻ ബി.ജെ.പിയും കളത്തിലുണ്ട്.