ഹെൽമറ്റ് ഇല്ലാതെ യാത്ര, സ്പെഷ്യൽ ഡ്രൈവിൽ പിരിച്ചെടുത്തത് 2.7 കോടി രൂപ; കണ്ടെത്തിയത് അരലക്ഷം നിയമലംഘനങ്ങൾ
സംസ്ഥാനത്ത് സ്പെഷ്യൽ ഡ്രൈവിൽ ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരിൽ നിന്ന് പിരിച്ചെടുത്തത് 2.7 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യൽ ഡ്രൈവിൽ ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരിൽ നിന്ന് പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവായ 'ഹെൽമറ്റ് ഓൺ - സേഫ് റൈഡ്' ലൂടെയാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും വലിയ തുക പിരിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയിൽ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്. സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. മാർച്ച് 18 മുതൽ 24 വരെയായിരുന്നു പ്രത്യേക പരിശോധന. അപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി. വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗം പരിശോധന തുടരും. ആവർത്തിക്കുന്നവർക്കെതിരെ കർശന സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം 2026 മാർച്ച് 18 മുതൽ 24 വരെ സംസ്ഥാന വ്യാപകമായി സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയുടെ നിർദേശപ്രകാരം ട്രാഫിക് സോണൽ എസ്പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. പൊതുജനങ്ങൾ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധിച്ചാൽ 974700 1099 എന്ന 'ശുഭയാത്ര' വാട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കേണ്ടതാണ്.