ക്ഷേമപെന്‍ഷന്‍ മൂവായിരം; കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം; എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്‍റെ സൗജന്യ ഇന്‍ഷൂറന്‍സ്: യുഡിഎഫ് പ്രകടന പത്രിക

ക്ഷേമപെന്‍ഷന്‍ മൂവായിരം; കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം; എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്‍റെ സൗജന്യ ഇന്‍ഷൂറന്‍സ്: യുഡിഎഫ് പ്രകടന പത്രിക

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. 'കേരളം ജയിക്കും യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5 ലക്ഷം, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.


സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി ഷീ ഹോസ്പിറ്റല്‍. വൃദ്ധ വനിതകള്‍ക്ക് അംഗന്‍വാടിക്ക് സമാനമായ അമ്മവാടി പദ്ധതി, ആദിവാസി വിഭാഗത്തില്‍പ്പട്ടവരുടെ ആരോഗ്യത്തിനായി ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകള്‍, തീരദേശ മേഖലയിൽ കോസ്റ്റല്‍ ഹെല്‍ത്ത് കെയര്‍ യൂണിറ്റുകള്‍. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ വന്ന് പഠിക്കാന്‍ സൗകര്യം ഉണ്ടാക്കും. കേരളത്തിലെ ക്യാംപസുകളില്‍ റാഗിങ്ങ് തടയാന്‍ സിദ്ധാര്‍ഥന്‍ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്, കേരളത്തിലെ ക്യാംപസുകളില്‍ റാഗിങ് തടയാനും വിദ്യാര്‍ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും സിദ്ധാര്‍ഥന്‍ ആന്റി റാഗിങ് ആന്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം അമിത രാഷ്ട്രീയത്തില്‍ മോചിപ്പിക്കാന്‍ അക്കാദമിക് സിന്‍ഡിക്കേറ്റ് ഉണ്ടാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി തുടങ്ങിയ യുഡിഎഫിന്റെ സ്വപ്ന പദ്ധതികളിൽപ്പെടുന്നു. അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ.ആർ. നാരായണൻ സ്കോളർഷിപ്, ലോൺ സ്കോളർഷിപ് എന്നിവ ലഭ്യമാക്കും.∙ അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ് നടപ്പാക്കും∙ ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും. ∙ സംസ്ഥാനത്ത് ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്കുള്ള ഡയാലിസിസ് സൗജന്യമാക്കും. ഡയാലിസിസ് രോഗികൾക്കുള്ള തുടർചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും

പാചക തൊഴിലാളികൾക്ക് ഓണറേറിയം കൂട്ടും. യുവാക്കൾക്ക് കുടുംബശ്രീ പോലെ യുവശ്രീ, കമ്യൂണിറ്റി കിച്ചൻ വിപുലീകരിക്കും. ഓൺലൈൻ ടാക്സി സംവിധാനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി കസ്റ്റമർ കെയർ 24/7 ആക്കാൻ നടപടി സ്വീകരിക്കും. സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്തു കിടക്കേണ്ട അവസ്ഥയുണ്ടാകില്ല. ഇതിനായി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും.

കേരളത്തിൽ മൊബൈൽ കീമോതെറപ്പി യൂണിറ്റുകൾ സ്ഥാപിക്കും. നിർധനരായ കുടുംബത്തിലെ സ്ത്രീകൾക്ക് മാമ്മോഗ്രാം സൗജന്യമാക്കും. എല്ലാ പഞ്ചായത്തിലും അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലൻസ് എത്തുന്ന രീതിയിൽ ആംബുലൻസ് വിന്യാസം നടത്തും. പബ്ലിക് ഹെൽത്ത് കേഡർ സമ്പൂർണമായി നടപ്പാക്കും. പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയിൽ നോ ബിൽ (ബിൽ രഹിത) ആശുപത്രികൾ സ്ഥാപിക്കും. കേരളത്തെ ഒരു ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷൻ ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിമെന്നും പ്രകടന പത്രികയില്‍ പറയുന്നു