*ലൈക്ക് അടിച്ചാൽ 100, കമന്റിന് 1000; 'വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം'; ഓൺലൈൻ 'വർക്ക് ഫ്രം ഹോം'; തട്ടിപ്പുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ്..!*

വീട്ടിലിരുന്ന് ഫോൺ വഴി ദിവസവും രണ്ടായിരവും മൂവായിരവും രൂപ സമ്പാദിക്കാമെന്ന ആകർഷകമായ പരസ്യങ്ങൾക്ക് പിന്നിൽ വൻ ഓൺലൈൻ തട്ടിപ്പ് ശൃംഖലയെന്ന് മുന്നറിയിപ്പ്. 'വർക്ക് ഫ്രം ഹോം', 'പാർട്ട് ടൈം ജോലി' എന്നീ വ്യാജ വാഗ്ദാനങ്ങൾ നൽകി ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പ് സംഘങ്ങൾ കവരുന്നത്. വീട്ടമ്മമാർ, വിദ്യാർത്ഥികൾ, വിരമിച്ചവർ, തൊഴിലന്വേഷകർ എന്നിവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്.

പുസ്തകങ്ങളും നോവലുകളും വായിക്കുക, യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുക, ഗൂഗിൾ മാപ്പിൽ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുക, പേനയും മെഴുകുതിരികളും പാക്ക് ചെയ്യുക, ടൈപ്പിംഗ് ജോലികൾ ചെയ്യുക തുടങ്ങിയ ലളിതമായ പ്രവൃത്തികൾക്കാണ് വൻ തുക വാഗ്ദാനം ചെയ്യുന്നത്.

തുടക്കത്തിൽ വിശ്വസ്തത നേടാനായി 100 മുതൽ 300 രൂപ വരെ അക്കൗണ്ടിലേക്ക് നൽകും. എന്നാൽ പിന്നീട് 'വി.ഐ.പി ടാസ്ക്', 'പ്രീപെയ്ഡ് ടാസ്ക്' എന്നീ പേരുകളിൽ ആയിരക്കണക്കിന് രൂപ രജിസ്ട്രേഷൻ ഫീസായും സെക്യൂരിറ്റി ഡിപ്പോസിറ്റായും ഇരകളിൽ നിന്ന് കൈക്കലാക്കുകയാണ് രീതി. തുടർന്ന് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ടാക്സ്, ജി.എസ്.ടി, അൺലോക്ക് ഫീ എന്നീ കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടുകയും ഒടുവിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു.

ടൈപ്പിംഗ് ജോലികളിൽ പൂർത്തിയാക്കാൻ കഴിയാത്ത സമയം ടാർഗറ്റ് നൽകി, കരാർ ലംഘനം നടത്തിയെന്ന് കാട്ടി വ്യാജ വക്കീൽ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയും വ്യാപകമാണ്